ഓണാട്ടുകരക്കാർക്ക് ഓണാഘോഷമെന്നത് കന്നിമാസത്തിലെ തിരുവോണനാളിൽ കാർഷികവിളവെടുപ്പിനോടനുബന്ധിച്ചു നടക്കുന്ന കെട്ടുൽസവ ഘോഷയാത്രയാണ്.
ഇരുപത്തെട്ടാം ഓണനാളിൽ നട്ടുച്ച വെയിലിൽ പരബ്രഹ്മമൂർത്തിയെ കാണാനെത്തുന്ന നൂറുകണക്കിന് നന്ദികേശ്വൻമാരുടെ നീണ്ടനിര ദേശീയപാതയെ കാഴ്ചകൾ നിറച്ച തീവണ്ടിപോലെ തോന്നിപ്പിക്കുന്നു.


ക്ഷേത്രത്തിനു ചുറ്റുമുള്ള അമ്പത്തിരണ്ടു കരകളിൽ നിന്നായി നൂറുകണക്കിന് വണ്ടിക്കാളകൾ….
മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇടവഴികൾ താണ്ടിയെത്തുന്ന പുരുഷാരം കെട്ടുകാളകളെ ക്ഷേത്രമുറ്റത്തേയ്ക്ക് വലിച്ചെത്തിക്കുന്നു…
നിറങ്ങളുടെ ഉത്സവമാണിത്….
കാർഷികവൃത്തിയിൽ അഭിരമിച്ചിരുന്ന ഒരു നാടിന്റെ വിശുദ്ധിയും അധ്വാനവും
അതിമനോഹരമായി വരച്ചു വച്ചിട്ടുണ്ടിവിടെ…!!


ഇരുട്ടുമുറ്റെ, ഓച്ചിറയിൽ നിന്നു മടങ്ങുമ്പോൾ
ഓണാട്ടുകതിരവനും മറ്റു കെട്ടുകാളകളും
തലപ്പൊക്കങ്ങളിൽ ആകാശംതൊട്ട്
കാഴ്ചയുടെ രാത്രിയിലേക്ക് കണ്ണുതുറക്കുന്നു.

